പേജുകള്‍‌

2011 സെപ്റ്റംബർ 11, ഞായറാഴ്‌ച


ആകാശം വിലക്കപ്പെട്ട പക്ഷി 


മണിപ്പൂരിലെ ആസ്പത്രിക്കിടക്കയില്‍ കിടക്കുന്ന ഈ യുവതി സ്വന്തം അമ്മയെ കണ്ടിട്ട് 10 വര്‍ഷം കഴിഞ്ഞു. ഒരു വിളിപ്പാടകലെ ആ അമ്മയുണ്ട്. പക്ഷേ, തന്റെ ലക്ഷ്യം നേടിയ ശേഷമല്ലാതെ അമ്മയെ കാണില്ലെന്ന പ്രതിജ്ഞയില്‍ അവര്‍ ഉറച്ചു നില്‍ക്കുന്നു. കവിതയെഴുതിയും പുസ്തകം വായിച്ചും അവര്‍ ദിവസങ്ങള്‍ നീക്കുന്നു. അവരുടെ ചര്‍മ്മം മൃതദേഹത്തിന്റേതു പോലെ വിളറി വെളുത്തിരിക്കുന്നു. അവരുടെ ദേഹം ശുഷ്‌കിച്ചു പോയിരിക്കുന്നു. പക്ഷേ, ആ കണ്ണുകളില്‍ അസാധാരണമായ തിളക്കമുണ്ട്. മൂക്കില്‍ കടത്തിവച്ച ട്യൂബുകാരണം സംസാരിക്കുക എന്നത് അവര്‍ക്കൊരു ആയാസം പിടിച്ച പണിയാണ്. പക്ഷേ, ആ ശബ്ദത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ആത്മവിശ്വാസം ആരെയും പിടിച്ചിരുത്തും. ഒരു തുള്ളി വെള്ളം അവര്‍ വായിലൂടെ ഇറക്കിയിട്ട് 10 വര്‍ഷം കഴിഞ്ഞു. അബദ്ധത്തില്‍ പോലും വെള്ളം ഇറക്കരുതെന്ന നിര്‍ബന്ധം കൊണ്ട് അവര്‍ പല്ലു തേയ്്ക്കുന്നതു പോലും ഉണങ്ങിയ പഞ്ഞി കൊണ്ടാണ്. ഈ നിശ്ചയദാര്‍ഢ്യം അവരുടെ തീരുമാനങ്ങളില്‍ എല്ലാം നിഴലിക്കുന്നു. അല്ലെങ്കില്‍ ലോകചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പട്ടിണി സമരം നടത്താന്‍ ഈ 38-കാരിക്ക് എങ്ങനെ ധൈര്യം വന്നു. ഒരു ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും മുഷ്‌കിനെ നിഷ്‌കളങ്കമായ പുഞ്ചിരിയോടെ നേരിടാന്‍ അവര്‍ക്കെങ്ങിനെ കഴിയുന്നു.

ഇത് ഇറോം ശര്‍മ്മിള ചാനു. മണിപ്പൂരിന്റെ ഉരുക്കു വനിത. പത്തു വര്‍ഷമായി പോലീസ് കസ്റ്റഡിയില്‍ ആണ് ശര്‍മ്മിള. മൂക്കിലിട്ട ട്യൂബിലൂടെ ബലമായി കഴിപ്പിക്കുന്ന പോഷകങ്ങള്‍ മാത്രമാണ് അവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച് ആത്മഹത്യാ ശ്രമത്തിന് പരമാവധി ശിക്ഷ ഒരു വര്‍ഷത്തെ വെറും തടവായതു കൊണ്ട് ശര്‍മ്മിള ഓരോ വര്‍ഷവും വീണ്ടും വീണ്ടും അറസ്റ്റ് ചെയ്യപ്പെടുന്നു. ഒരിക്കല്‍ പോലും വിചാരണയ്ക്ക് വിധേയയാക്കപ്പെടാതെ 10 വര്‍ഷമായി പോലീസിന്റെ കസ്റ്റഡിയില്‍.

********************

'എനിക്കു നിങ്ങളുടെ അഴിമതി വിരുദ്ധ സമരത്തില്‍ അണിചേരാന്‍ സന്തോഷമേയുള്ളൂ. എന്നാല്‍ എന്റെ അവസ്ഥ നിങ്ങളുടേതു പോലെയല്ല. നീതിയ്ക്കു വേണ്ടി അക്രമ രഹിതമായി പ്രതിഷേധിക്കാനുള്ള അവകാശം ഒരു ജനാധിപത്യ രാജ്യത്തിലെ ജനാധിപത്യപൗരനായ എനിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.... ഞാന്‍ സമരത്തില്‍ പങ്കാളിയാകണമെന്ന താങ്കളുടെ താത്പര്യം ഗൗരവപൂര്‍വ്വമാണെങ്കില്‍ ബന്ധപ്പെട്ട സാമാജികരോടും അധികൃതരോടും എന്നെ സ്വതന്ത്രയാക്കാന്‍ ആവശ്യപ്പെടുക. അല്ലെങ്കില്‍ താങ്കള്‍ക്ക മണിപ്പൂരിലേക്ക് വരാം - ലോകത്തിലെ ഏറ്റവും കൂടുതല്‍ അഴിമതിബാധിതമായ പ്രദേശത്തേക്ക്. '
അണ്ണ ഹസാരെയുടെ അഴിമതി വിരുദ്ധ സമരം കൊണ്ടാടിയ മാധ്യമങ്ങള്‍, ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി മണിപ്പൂരിലെ ജനങ്ങള്‍ നടത്തുന്ന സമരവും അതിനു നേതൃത്വം കൊടുക്കുന്ന ശര്‍മ്മിളയേയും കണ്ടു എന്നു പോലും നടിക്കാറില്ല. തന്റെ സമരത്തില്‍ പങ്കെടുക്കാന്‍ ശര്‍മ്മിളയെ ക്ഷണിച്ച അണ്ണാ ഹസാരെയ്ക്ക് അവര്‍ നല്‍കിയ മറുപടിയാണ് മുകളില്‍ ചേര്‍ത്തത്. ഒരു ജനതയുടെ ധാര്‍മ്മിക രോഷം മുഴുവന്‍ ആ വാക്കുകളില്‍ നിറഞ്ഞു തുളുമ്പുന്നു.

മണിപ്പൂരിലെ ജനങ്ങളെ മുഴുവന്‍ പട്ടാളത്തിനു മുന്നിലേക്ക് നിര്‍ദാക്ഷിണ്യം വലിച്ചെറിഞ്ഞു കൊടുക്കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് (അഎടജഅ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ശര്‍മ്മിളയുടെ സമരം. സംശയം തോന്നുന്നവരെയെല്ലാം വെടിവച്ചു കൊല്ലാന്‍ സൈന്യത്തിന് അധികാരം നല്‍കുന്ന ഈ നിയമം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട വിഘടന വാദ പ്രക്ഷോഭങ്ങള്‍ തകര്‍ത്തെറിഞ്ഞൊരു നാടാണ് മണിപ്പൂര്‍. 40-ല്‍ അധികം വിഘടന വാദ സംഘടനകള്‍ അവിടെ പ്രവര്‍ത്തിക്കുന്നു. ഇതില്‍ പലതും കേവലം ക്രിമിനല്‍ സംഘങ്ങള്‍ മാത്രമാണ് താനും. എന്നാല്‍, ഇവരെ നേരിടാനെന്ന പേരില്‍ സൈന്യം സാധാരണ ജനങ്ങള്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങളും മണിപ്പൂരിനെ പ്രശ്‌നഭരിതമാക്കുന്നു. പട്ടാപ്പകല്‍ തിരക്കേറിയ ഒരു ചന്തയില്‍ നിന്ന് ഒരാളെ അര്‍ധസൈനികര്‍ പിടിച്ചുകൊണ്ടു പോകുന്നതും വെടിവച്ചു കൊല്ലുന്നതും ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത് അടുത്തയിടെ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. നേരമിരുട്ടിയാല്‍ വീടിനു പുറത്തിറങ്ങാന്‍ പോലും ധൈര്യമില്ലാതെ കഴിയുന്ന ജനങ്ങള്‍. തൊഴിലില്ലായ്മയും മാനസിക രോഗങ്ങളും വന്‍തോതില്‍ വര്‍ധിക്കുന്നു. ഇതിനിടെയാണ് നിരപരാധികളെ വെടിവച്ചു കൊല്ലുന്ന സൈനിക ക്രൂരത.

************************************************

ശര്‍മ്മിളയുടെ നിരാഹാര സമരത്തിന് തുടക്കമിട്ടതും ഇത്തരമൊരു സംഭവമാണ്. മാലോം എന്ന ഗ്രാമത്തില്‍ ബസ് കാത്തു നിന്നിരുന്ന 10 മനുഷ്യരെ അര്‍ധസൈനിക വിഭാഗക്കാര്‍ വെടിവച്ചു കൊന്നതോടെയാണ് ശര്‍മ്മിള തന്റെ സമരം തുടങ്ങിയത്. 2000 നവംബര്‍ 2-ന് ആയിരുന്നു സംഭവം. തലേദിവസം ഒരു അര്‍ധസൈനിക സംഘത്തിനു നേരെ തീവ്രവാദികള്‍ ബോംബാക്രമണം നടത്തിയതിന്റെ പേരിലായിരുന്നു ഈ ആക്രമണം. മരിച്ചവരില്‍ ധീരതയ്്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ 18 വയസ്സുകാരന്‍ സിനം ചന്ദ്രമണിയുമുണ്ടായിരുന്നു. പിറ്റേന്ന് ചിതറി കിടക്കുന്ന ശവശരീരങ്ങളുടെ ചിത്രങ്ങള്‍ പത്രങ്ങളില്‍ കണ്ട് ശര്‍മ്മിള അസ്വസ്ഥയായി. 'സമാധാനത്തിന്റെ ഉറവിടം എവിടെയാണ്, എന്തായിരിക്കും അവസാനം', അന്നു രാത്രി ശര്‍മ്മിള തന്റെ എഴുത്തുപുസ്തകത്തില്‍ കുറിച്ചിട്ടു. മാലോം കൂട്ടക്കൊല എന്നറിയപ്പെട്ട സംഭവത്തിന്റെ രണ്ടാം ദിവസം ശര്‍മ്മിള തന്റെ സമരം ആരംഭിച്ചു. അന്നു കേവലം 28 വയസ്സു മാത്രം. മൂന്നാം ദിവസം പോലീസ് ശര്‍മ്മിളയെ അറസ്റ്റു ചെയ്തു. പിന്നീടിന്നു വരെ അറസ്റ്റുകളുടെ തുടര്‍ക്കഥ.

അറസ്റ്റുകള്‍ക്കിടയിലുള്ള ഇടവേളയില്‍ 2006 ഒക്ടോബര്‍ 2-ന ശര്‍മ്മിള ഡല്‍ഹിയിലെത്തി. രാജ്ഘട്ടിലെത്തി ഗാന്ധിജിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അവര്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധ റാലിയ്ക്ക് നേതൃത്വം നല്‍കി. ആറാം തീയതി വീണ്ടും അറസ്റ്റ്.

***************************

ഏറ്റവും കടുത്ത മാനസിക പീഡനത്തിനു പോലും തകര്‍ക്കാന്‍ പറ്റാത്ത ആത്മവിശ്വാസമാണ് ശര്‍മ്മിളയുടെ കരുത്ത്. ആസ്പത്രിക്കിടക്കയിലെ ഏകാന്ത വാസത്തില്‍ കവിതകള്‍ അവര്‍ക്ക് കൂട്ടാകുന്നു. ഇതില്‍ 12 കവിതകള്‍ അടങ്ങിയ ഒരു സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സമാധാനത്തിന്റെ സുഗന്ധം എന്നു പേരുള്ള ഈ സമാഹാരം പ്രസിദ്ധീകരിച്ചത് 2010-ല്‍ ശര്‍മ്മിളയുടെ സമരത്തിന്റെ പത്താം വാര്‍ഷികം പ്രമാണിച്ചാണ്.


മണിപ്പൂര്‍ പ്രശ്‌നം പരിഹരിക്കാനായി 2004-ല്‍ ആദ്യ യു.പി.എ സര്‍ക്കാര്‍ ഒരു അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. സുപ്രീം കോടതി റിട്ടയേഡ് ജഡ്ജി ബി.പി. ജീവന്‍ റെഡ്ഡിയായിരുന്നു കമ്മിറ്റിയുടെ അധ്യക്ഷന്‍. എ.എഫ്.പി.എസ്.എ പിന്‍വലിക്കണമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. പക്ഷേ, ആറു വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നു മാത്രം.

****************

മണിപ്പൂരിലെ ജനജീവിതം എങ്ങനെയെന്ന് അറിയണ്ടേ? ആഗസ്ത് 15-ന് ഇംഫാല്‍ ഫ്രീ പ്രസ്സ് എന്ന പത്രത്തില്‍ പത്രാധിപരായ പ്രദീപ് ഫഞ്ചൗബാം എഴുതിയ സ്റ്റേറ്റ് ഓഫ് ഇന്‍ഡിപ്പെന്‍ഡന്‍സ് എന്ന ലേഖനത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഇതാ - ' സ്വാതന്ത്ര്യ ദിനത്തലേന്ന് ഇംഫാലിന് ഒരു യുദ്ധമുഖത്തിന്റെ ഛായ കൈവന്നിരിക്കുന്നു. എല്ലാ വര്‍ഷവും ഇത് ഒരു ചടങ്ങു പോലെ ആയിട്ടുണ്ട്. തീവ്രവാദ സംഘടനകള്‍ സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യും. മറുപടിയായി ഭരണസംവിധാനത്തിന്റെ ഊക്ക് കാണിക്കാന്‍ പ്രാദേശിക ഭരണകൂടം ഫ്ലാഗ് മാര്‍ച്ചുകള്‍ നടത്തും. നിരത്തുകളില്‍ ഓരോ തിരിവിലും യൂണിഫോം ധാരികളായ സെക്യൂരിറ്റി ഭടന്മാര്‍ അണി നിരന്നിരിക്കുന്നു. അവര്‍ ആളുകളുടെ ദേഹപരിശോധന നടത്തുന്നു. വാഹനയാത്രക്കാരെ തടഞ്ഞു നിര്‍ത്തുന്നു, ചോദ്യം ചെയ്യുന്നു, വാഹനങ്ങള്‍ പരിശോധിക്കുന്നു. ആ വലിയ ദിവസത്തിന് ഒരാഴച മുമ്പു മുതല്‍ക്കേ ഇംഫാലില്‍ ആള്‍ത്തിരക്കൊഴിഞ്ഞ നിലയാണ്, വിശേഷിച്ചും സൂര്യാസ്തമനത്തിന് ശേഷം. വഴിയോരത്ത് ചോദ്യം ചെയ്യപ്പെടുകയും പ്രശ്‌നക്കാരെപ്പോലെ പരിശോധിക്കപ്പെടുകയും ചെയ്യുന്ന നാണക്കേട് ഒഴിവാക്കാന്‍ ആളുകള്‍ നേരത്തെ തന്നെ വീടുകളിലേക്ക് മടങ്ങുന്നു. ഈ യുദ്ധക്കളിയില്‍ സാധാരണക്കാര്‍ മാറിനില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ്. പക്ഷേ, ഓരോ തവണയും ഇത്തരത്തില്‍ സംഘര്‍ഷം മുറുകുമ്പോള്‍ അപ്രതീക്ഷിതമായ അപകടങ്ങള്‍ക്കായി അവര്‍ തയ്യാറായി ഇരുന്നേ പറ്റൂ. '

പ്രശസ്ത പത്രപ്രവര്‍ത്തക കല്പന ശര്‍മ്മ എഴുതുന്നു, ' ഇവിടെ തലസ്ഥാന നഗരത്തില്‍ പോലും വൈദ്യുതി കിട്ടുന്നത് അപൂര്‍വ്വം ദിവസങ്ങളില്‍ മാത്രം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും സൈനികരും താമസിക്കുന്ന സ്ഥലങ്ങളില്‍ ഒഴികെ ശുദ്ധജലവിതരണം ഇല്ലെന്നു തന്നെ പറയാം. കമ്പോളങ്ങള്‍ സന്ധ്യയ്ക്കു മുന്നേ അടച്ചു പൂട്ടുന്നു. നേരമിരുട്ടിയാല്‍ പുറത്തിറങ്ങാന്‍ ആളുകള്‍ ഭയക്കുന്നു. ആയുധമേന്തിയവര്‍, അത് പട്ടാളക്കാരോ തീവ്രവാദികളോ ആകാം, ആണിവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ജനാധിപത്യം ഇവിടെ ഒരു സങ്കല്പം മാത്രമാണ്, ജീവിതത്തിലെ യാഥാര്‍ഥ്യമേയല്ല.'

*************************************

ഇന്ത്യയുടെ കിഴക്കേ അറ്റത്ത് ഭയാനകമായ ജീവിത സാഹചര്യങ്ങളുള്ള ഒരു കൊച്ചു സംസ്ഥാനത്തു നിന്ന് ഇത്രയും വര്‍ഷം ചെറുത്തു നില്പിന്റെ തളരാത്ത ജ്വാലയായ ഇറോം ശര്‍മ്മിള ചാനു എന്ന 38-കാരിയെ ഇനിയെങ്കിലും ഇന്ത്യ കാണുമോ? അനുദിനം ശോഷിച്ചു വരുന്ന ശരീരവും പ്രവര്‍ത്തനം നിലച്ചു വരുന്ന ആന്തരാവയവങ്ങളുമായി എത്ര കാലം കൂടി ശര്‍മ്മിള പിടിച്ചു നില്‍ക്കും? പത്തു വര്‍ഷമായി കണ്ടിട്ടില്ലാത്ത മകളെ ഒരു നോക്കു കാണാന്‍ ഇറോം ഓങ്ബി സഖി എന്ന ആ അമ്മയ്ക്ക് എന്നാണ് ഒരു അവസരം കിട്ടുക? ചാനലുകളുടെ തത്സമയ സംപ്രേഷണവും കോര്‍പ്പറേറ്റ് ബുദ്ധിജീവികളുടെ സാങ്കേതിക സഹായവും ഇല്ലെങ്കിലും അവരുടെ സമരം വിജയിച്ചേ മതിയാകൂ. കാരണം, അതൊരു ജനതയുടെ നിലനില്പിനു വേണ്ടിയുള്ള പോരാട്ടമാണ്.

ശര്‍മ്മിളയുടെ സമരത്തിന് പിന്തുണ നല്‍കുന്ന സേവ് ശര്‍മ്മിള സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 16-ന് ശ്രീനഗറില്‍ നിന്ന് ഒരു യാത്ര തുടങ്ങുകയാണ്. ഇംഫാലില്‍ സമാപിക്കുന്ന യാത്ര 10 സംസ്ഥാനങ്ങളിലൂടെ കടന്നു പോവും. 4500 കിലോമീറ്റര്‍ സഞ്ചരിച്ച് ശര്‍മ്മിളയുടെ സമരസന്ദേശം ജനങ്ങളില്‍ എത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം.

*****************

ശര്‍മ്മിളയുടെ കവിതകളില്‍ നിന്ന് ചില ഭാഗങ്ങള്‍ ഇതാ. സൗത്ത് ഏഷ്യന്‍ പീപ്പിള്‍സ് ഫോറം എന്ന സന്നദ്ധ സംഘടനയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് പരിഭാഷയെ അടിസ്ഥാനമാക്കിയാണ് ഇത് മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്.

എന്റെ പാദങ്ങളെ ചങ്ങലയില്‍ നിന്നു സ്വതന്ത്രമാക്കുക
മുള്ളുകൊണ്ടുള്ള വളകള്‍ പോലെ
കുടുസ്സു മുറിയ്ക്കുള്ളില്‍ ഞാന്‍ തളച്ചിടപ്പെട്ടിരിക്കുന്നു
ഞാന്‍ ചെയ്ത കുറ്റം
ഒരു പക്ഷിയായി അവതരിച്ചു എന്നതു മാത്രം

തടവറയുടെ ഇരുളടഞ്ഞ മുറിക്കുള്ളില്‍
പലവിധ ശബ്ദങ്ങള്‍ മുഴങ്ങുന്നു
പക്ഷികളുടെ നാദം പോലെയല്ല
ആഹ്ലാദം നിറഞ്ഞ ഒരു പൊട്ടിച്ചിരിയല്ല
ഒരു താരാട്ടുപാട്ടല്ല

്അമ്മയുടെ മാറില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ട ഒരു കുഞ്ഞ്
ഒരു അമ്മയുടെ വിലാപം
പ്രിയനെ പിരിയേണ്ടി വന്ന പെണ്ണ്
വിധവയുടെ വേദന നിറഞ്ഞ കരച്ചില്‍
പട്ടാളക്കാരന്റെ കയ്യില്‍ നിന്നു മുളപൊട്ടുന്ന ഒരു വിലാപം
--------------
മനുഷ്യ ജീവന്‍ വിലമതിക്കാനാവാത്തതാണ്
അത് അന്ത്യത്തിലേക്കെത്തും മുമ്പെ
ഞാന്‍ ഇരുളിലെ വെളിച്ചമാകട്ടെ
അമൃത് വിതയ്ക്കപ്പെടും
അമരത്വത്തിന്റെ വൃക്ഷം നടും
------------------------
തടവറയുടെ വാതിലുകള്‍ മലര്‍ക്കെ തുറക്കട്ടെ
ഞാന്‍ മറ്റൊരു പാതയിലൂടെ ചരിക്കില്ല
മുള്ളുകൊണ്ടുള്ള വിലങ്ങുകള്‍ നീക്കുക
എന്റെ പേരില്‍ കുറ്റം ചുമത്തപ്പെടാതിരിക്കട്ടെ
ഒരു പക്ഷിയുടെ ജന്മം സ്വീകരിച്ചതിന്.

susmithn@gmail.com